9.1.11

വൈരുദ്ധ്യത്തിന്റെ രണ്ട് വശങ്ങള്‍

   വി.ഖു:4:82ല്‍ പ്രതിപാദിച്ച വൈരുദ്ധ്യത്തിനു ആഭ്യന്തരവും ബാഹ്യവുമായ രണ്ട് വശങ്ങളുണ്ട്.ഗ്രന്ഥത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലെ പരാമര്‍ശങ്ങള്‍ തമ്മിലുള്ള പരസ്പര വൈരുദ്ധ്യമാണ് അഭ്യന്തര വൈരുദ്ധ്യം കൊണ്ടുദ്ദേശിക്കുന്നത്. ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ക്ക് പുറംലോകത്തെ യാഥാര്‍ത്യങ്ങളോട് വൈരുദ്ധ്യമുണ്ടായാല്‍ അതാണ്‌ ബാഹ്യവൈരുദ്ധ്യം’. ഇത്തരത്തിലുള്ള ബാഹ്യമോ ആന്തരികാമോ ആയ യാതൊരു വൈരുദ്ധ്യവും ഖുര്‍ആനിലില്ലെന്നാണ് അതിന്റെ അവകാശവാദം. മനുഷ്യരചനകള്‍ക്കൊന്നും തന്നെ ഇത്തരമോരവകാശവാദമുന്നയിക്കാന്‍ കഴിയില്ല. ഖുര്‍ആന്‍ ആമാനുഷമായൊരു സ്രോതസ്സില്‍ നിന്ന് ഉല്‍ഭൂതമായതാണെന്നതിനു ഇത് തന്നെ തെളിവാണ്. ഖുര്‍ആന്‍ ഒരു മനുഷ്യ രചനയായിരുന്നെങ്കില്‍ ഇതര മനുഷ്യരചനകളെപ്പോലെ അതും വൈരുദ്ധ്യങ്ങള്‍ക്കു വിധേയമാകുമായിരുന്നു.
 1) അഭ്യന്തരവൈരുദ്ധ്യം
  വക്താവിന്റെ സ്വതപരമായ അപൂര്‍ണ്ണതയാണ് അവന്റെ സംസാരത്തിലെ അഭ്യന്തരവൈരുദ്ധ്യത്തിനു കാരണം. സമ്പൂര്‍ണമായ ജ്ഞാനവും സമ്പൂര്‍ണ്ണമായ വസ്തുനിഷ്ഠതയുമുണ്ടെങ്കിലേ സംസാരം വൈരുദ്ധ്യമുക്തമാവൂ. ഈ രണ്ട് കാര്യങ്ങളും ആര്‍ജ്ജിക്കാന്‍ ഒരു മനുഷ്യനും സാധ്യമല്ല. അത് കൊണ്ട തന്നെ മനുഷ്യവചനങ്ങള്‍ തികച്ചും വൈരുദ്ധ്യമുക്തമാവുകയുമില്ല. സമ്പൂര്‍ണ്ണമായ ജ്ഞാനവും സമ്പൂര്‍ണ്ണമായ വസ്തുനിഷ്ഠതയും അല്ലാഹുവിന്ന് മാത്രമേയുള്ളൂ.അത് കൊണ്ടുതന്നെ അവന്റെ വചനങ്ങള്‍മാത്രമേ വൈരുദ്ധ്യമുക്തമാവുകയുള്ളൂ.
  തന്റെ പരിമിതിമൂലം പലകാര്യങ്ങളും മനുഷ്യബുദ്ധിയില്‍ കേന്ദ്രീകരിക്കാന്‍ കഴിയില്ല. അതിനാല്‍ അവന്‍ സ്വയം അനുമാനിച്ചു ഒരിക്കല്‍ ഒന്ന് പറയുന്നു; പിന്നീടത്‌ മാറ്റിപ്പറയുന്നു. അപക്വതയില്‍ നിന്ന് പക്വതയിലേക്ക് സഞ്ചരിക്കുകയാണ് മനുഷ്യായുസ്സ്. തല്‍ഫലമായി അപക്വമായ കാലത്ത്‌ പറഞ്ഞപലകാര്യങ്ങളും പിന്നീട് അവന്നു മാറ്റിപ്പറയേണ്ടിവരുന്നു. ഓരോ മനുഷ്യന്റെയും അറിവും പരിജയവും ആയുസ്സിനോത്ത് വളര്‍ന്നുകൊണ്ടേയിരിക്കും. അതിനാല്‍ ആദ്യകാലത്ത് പറഞ്ഞതാവില്ല പില്‍കാലത്ത് അവന്‍ പറയുന്നത്. ഭൂമിയിലെ ആയുസ്സാകട്ടെ വളരെ പരിമിതമാണ്. അതിനാല്‍ മരണം വന്നെത്തിയാല്‍ പോലും അവന്റെ അറിവ് അപൂര്‍ണ്ണമായി തന്നെ തുടരുന്നു. അപൂര്‍ണ്ണമായ അറിവിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി പുലരുകയില്ല.
   ആഭിമുഖ്യത്തിന്റെതാണ് മറ്റൊരു പ്രശ്നം. മനുഷ്യരില്‍ ചിലര്‍ക്ക് ചിലരോട് സ്നേഹമുണ്ടാകും. മറ്റുചിലരോട് ശത്രുതയും. ചിലരെ കുറിച്ച് സത്വസിദ്ധമായരീതിയില്‍ ചിന്തിക്കുമ്പോള്‍, മറ്റുചിലരെക്കുറിച്ച് പ്രതികാരചിന്തയോടെയാണ് ചിന്തിക്കുക. മനുഷ്യന്‍ ചിലപ്പോള്‍ സന്തുഷ്ടനെങ്കില്‍ മറ്റുചിലപ്പോള്‍ അസന്തുഷ്ടനായിരിക്കും. ഒരിക്കല്‍ ഒരു രൂപത്തിലെങ്കില്‍ മറ്റൊരിക്കല്‍ വേറൊരു രൂപത്തില്‍! അതിനാല്‍ മനുഷ്യന്റെ വാക്കുകളില്‍ ഐകരൂപ്യമുണ്ടാവില്ല. ദൈവമാകട്ടെ ഇത്തരത്തിലുള്ള സകല ന്യൂനതകളില്‍നിന്നും മുക്തനാണ്. അത്കൊണ്ട് തന്നെ അവന്റെ വചനം സകലവൈരുദ്ധ്യങ്ങളില്‍നിന്നും മുക്തമായിരിക്കും.
യേശുവിന്റെവ്യക്തിത്വം
  ബൈബിളിന്റെ ആദിരൂപം ദൈവവചനമായിട്ടായിരുന്നു. പക്ഷേ, പില്‍ക്കാലത്ത്‌ അതില്‍ മനുഷ്യന്റെ കൈകടത്തലുകളുണ്ടായി. അതിന്റെ ഫലമായി അത്  ഒട്ടേറെ അഭ്യന്തര വൈരുദ്ധ്യങ്ങള്‍ക്കിരയായി. ഉദാഹരണത്തിന് പുതിയനിയമംഎന്നറിയപ്പെടുന്ന ഇഞ്ചീലില്‍ യേശുവിന്റെ വംശപരമ്പര കൊടുത്തത്‌ നോക്കുക മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെയാണ് അതിന്റെ തുടക്കം:
   അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെപുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലിഗ്രന്ഥം” (മത്തായി 1-1)
  ഇത് സംഗ്രഹിതരൂപം. ഇഞ്ചീലില്‍ അതിന്റെ വിശദാംശങ്ങളുണ്ട്. അബ്രഹാമില്‍ നിന്നാണ് അത് തുടങ്ങുന്നത്. യേശുവിനു ജന്മം നല്‍കിയമര്‍യമിന്റെ ഭര്‍ത്താവായ’(?) ജോസഫില്‍ ആണതവസാനിക്കുന്നത്!(?)
  എന്നാല്‍ മാര്‍ക്കോസിന്റെ സുവിശേഷത്തിലെത്തിയാലോ?
  ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം എന്ന് പറഞ്ഞുകൊണ്ടാണ് മാര്‍ക്കോസ് 1ന്റെ തുടക്കം.
   ഇഞ്ചീലിന്റെ (പുതിയ നിയമത്തിലെ ) ഒരധ്യായത്തില്‍ യേശു ജോസഫ്‌എന്ന ഒരാളുടെ പുത്രനായിട്ടാണ് ജനിച്ചതെങ്കില്‍ അതേ ഇഞ്ചീലിന്റെ മറ്റൊരധ്യായത്തില്‍ യേശു ദൈവത്തിന്റെ പുത്രനായിട്ടാണ്’(?) ജനിച്ചത്!
  ഇഞ്ചീല്‍ തികച്ചും ദൈവവചനമായിരുന്നപ്പോള്‍  വൈരുദ്ധ്യമുക്തമായിരുന്നു പില്‍ക്കാലത്ത്‌ മനുഷ്യന്റെ കൈക്രിയ നടന്നതോടെ അതില്‍ വൈരുദ്ധ്യങ്ങള്‍ പ്രകടമായി.
  ഈ വൈരുദ്ധ്യത്തെ ക്രൈസ്തവ ചര്‍ച്ച് അതിനേക്കാള്‍ വിചിത്രമായ മറ്റൊരു വൈരുദ്ധ്യംകൊണ്ടാണ് ന്യായീകരിച്ചത് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക (1984) പ്രസ്തുത ജോസഫ്‌  എന്ന വ്യക്തിയെ ഇങ്ങനെ പരിചയപ്പെടുത്തുന്നു.
  Christ’s earthly father, the virgin mary’s husband”
(യേശുവിന്റെ ഭൂമിയിലെ പിതാവും കന്യാമറിയത്തിന്റെ ഭര്‍ത്താവും!
മാര്‍ക്സിന്റെ ധൈഷണിക വൈരുദ്ധ്യം
  മതഗ്രന്ഥത്തിലെ അഭ്യന്തരവൈരുദ്ധ്യത്തിന് ഒരുദാഹരണമാണ് മുകളിലുദ്ധരിച്ചത്. ഇനി ഭൌതികദര്‍ശനങ്ങളിലെ അഭ്യന്തരവൈരുദ്ധ്യമെടുക്കാം. സമകാലിക യുഗത്തില്‍ ധൈഷണികമേന്മയുടെ പരകോടിയില്‍ എടുത്തു കാണിക്കപ്പെടാറുള്ള വ്യക്തിയാണല്ലോ കാറല്‍മാര്‍ക്സ്‌. മാര്‍ക്സിനെ കുറിച്ച് പ്രസിദ്ധഅമേരിക്കന്‍ പ്രൊഫസര്‍ ജോണ്ഗോല്‍ബര്‍ത്ത് ഇങ്ങനെ എഴുതി:
  വിവിധവ്യക്തികളുടെ കൂട്ടായരചനയായി നാം ബൈബിളിനെ വിലയിരുത്തുകയാണെങ്കില്‍; കാറല്‍മാര്‍ക്സിനു തുല്യമായ അനുയായി വൃന്ദവും അംഗബലവുമുള്ള ഏകനായ ഗ്രന്ഥകാരന്‍ മുഹമ്മദ്‌മാത്രമാണ്. എന്നാല്‍ ഈ ഉപമ അത്ര കൃത്യമല്ല. മാര്‍ക്സിന്റെ  അനുയായികളുടെ എണ്ണം, പ്രവാചകന്റെ അനുയായികളുടെതിനേക്കാള്‍ എത്രയോ അധികമാണ്. (Johnkennathgalbraith-The Age Of Uncertainty-BBC-35, mary lebone high street, London-p:77)
  ഇത്ര വ്യാപകമായ അംഗീകാരം നേടിയ വ്യക്തിയായിട്ടും മാര്‍ക്സിന്റെ വാക്കുകള്‍ അഭ്യന്തരവൈരുദ്ധ്യങ്ങളില്‍ നിന്ന് മുക്തമല്ലെന്നത്  ഒരു വസ്തുതയാണ്. വൈരുദ്ധ്യങ്ങളുടെ സംഘാതംഎന്ന് വിളിക്കാവുന്ന വിധത്തില്‍ വൈരുധ്യപൂര്‍ണമാണത്!
  സമൂഹത്തില്‍ വിവിധവര്‍ഗങ്ങളുള്ളത് കൊണ്ടാണ് ഈ ലോകത്ത്‌ തിന്മകള്‍ നിലനില്‍ക്കുന്നതെന്നും, അതിന്നു കാരണം സ്വകാര്യ സ്വത്തുടമാവകാശമാണെന്നും ഉല്‍പാദനമാധ്യമങ്ങള്‍ കയ്യടക്കി മുതലാളിവര്‍ഗ്ഗം, അദ്വാനിക്കുന്ന ജനവിഭാഗത്തെ ചൂഷണം ചെയ്യുകയാണെന്നും മാര്‍ക്സ്‌ പറയുകയുണ്ടായി. മുതലാളിവര്‍ഗ്ഗത്തില്‍ നിന്ന് സ്വത്ത്‌ പിടിച്ചെടുത്ത്‌ തൊഴിലാളിവര്‍ഗ്ഗത്തെ ഏല്‍പ്പിക്കുന്നതാണ് അതിനുള്ള പരിഹാരമെന്ന് മാര്‍ക്സ്‌ നിര്‍ദ്ദേശിച്ചു. വര്‍ഗ്ഗരഹിത സമൂഹം കെട്ടിപ്പടുക്കുകഎന്നാണു മാര്‍ക്സ്‌ അതിനു നല്‍കിയ പേര്. എന്നാല്‍ ഇത് വ്യക്തമായ ഒരു ധൈഷണിക വൈരുധ്യമാണ് പ്രകടമാക്കുന്നത്. കാരണം, മുതലാളി വര്‍ഗ്ഗത്തിന്റെ കൈകളില്‍ നിന്ന് ഉല്‍പാദനമാധ്യമങ്ങള്‍ പിടിച്ചെടുത്ത്‌ തൊഴിലാളിവര്‍ഗത്തെ എല്പ്പിക്കുന്നതിലൂടെ വര്‍ഗ്ഗരഹിതസമൂഹമല്ല; പ്രത്യുത, ഒരു വര്‍ഗ്ഗത്തിനു പകരം മറ്റൊരുവര്‍ഗ്ഗത്തിന്റെ ആധിപത്യമാണ് നിലവില്‍ വരിക മുന്‍പ്‌ ഉടമാവകാശത്തിലൂടെയാണ് ഉല്‍പാദന മാധ്യമങ്ങള്‍ കയ്യടക്കിയതെങ്കില്‍ ഇവിടെ,അധികാരത്തിന്റെയും വ്യവസ്ഥയുടെയും പേരിലാണെന്ന വ്യത്യാസം മാത്രം! മുതലാളിത്തവ്യവസ്ഥ അവസാനിപ്പിച്ചു കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗത്തിന്റെ ആധിപത്യം സ്ഥാപിക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്സ്‌വര്‍ഗ്ഗരഹിതസമൂഹംഎന്ന് വിളിച്ചിരിക്കുന്നത്.
  ഒരു കാര്യത്തെ ഒരിടത്ത് തിന്മയായി ചിത്രീകരിക്കുമ്പോള്‍ അതേ കാര്യത്തെ മറ്റൊരിടത്ത് അദ്ദേഹം നന്മയായി ചിത്രീകരിക്കുന്നു!മുതലാളിവര്‍ഗ്ഗത്തോടുള്ള കടുത്ത വിരോധവും പക്ഷപാധിത്വവും മൂലം മാര്‍ക്സിന് ഈ വൈരുദ്ധ്യം കാണാനായില്ല ഉല്‍പാദനമാധ്യമങ്ങളെ മുതലാളിവര്‍ഗ്ഗത്തിനു പകരം ഉദ്യോഗസ്ഥവര്‍ഗത്തെ ഏല്‍പ്പിക്കുകയായിരുന്നു. പക്ഷെ, പക്ഷപാതിത്വത്തിന്റെ കണ്ണുകള്‍കൊണ്ട് അതിലെ വൈരുധ്യം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരേ ഇനത്തിലുള്ള രണ്ട സംഭവങ്ങളില്‍ ഒന്നിനെ വ്യക്തികളുടെ ചൂഷണമായി വിശേഷിപ്പിക്കുമ്പോള്‍ തന്നെ മറ്റേതിനെ സാമൂഹികവ്യവസ്ഥയായി ചിത്രീകരിക്കുന്നു!
  വിശുദ്ധ ഖുര്‍ആനാകട്ടെ ഇത്തരം എല്ലാ അഭ്യന്തര വൈരുധ്യങ്ങളില്‍  നിന്നും മുക്തമാണ്. വിശുദ്ധഖുര്‍ആനിലെ പ്രസ്താവനകള്‍ തമ്മില്‍ യാതൊരു സംഘട്ടനവുമില്ല. മറിച്ചു അവ തികഞ്ഞ പാരസ്പര്യം പുലര്‍ത്തുകയാണ് ചെയ്യുന്നത്.

0 comments: